ജനനം
വടക്കന്‍ കേരളത്തില്‍ കൊടുങ്ങല്ലൂര്‍ സ്ഥിതിചെയ്യുന്ന രണ്ടു പുരാതന കുടുംബങ്ങളാണ്. വളപ്പില്‍ , എങ്ങണ്ടുർ എന്നിവ. ഈ കുടുംബങ്ങള്‍ തമ്മില്‍ ചില വിവാഹബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നു. ശ്രീ. വളപ്പില്‍ ദാമോദരമേനോൻ ശ്രീമതി . എങ്ങണ്ടുർ നാണിയമ്മ ദമ്പതികള്‍ക്ക് 1919 ല്‍ ജനിച്ച നാലാമത്തെ പുത്രനാണ് ശ്രീ. എങ്ങണ്ടുർ ഗോപാലകൃഷ്ണമേനോൻ. അദ്ദേഹത്തിന് ശ്രീ. ഇ. നാരായണമേനോൻ, ശ്രീ. ഇ. പരമേശ്വര മേനോൻ, ശ്രീ. ഇ. രാമൻകുട്ടി മേനോൻ എന്നിങ്ങനെ മുന്നുസഹോദരന്മാരും ശ്രീമതി . ഇ. നാരായണിയമ്മ എന്ന ഒരു സഹോദരിയും ഉണ്ടായിയിരുന്നു.
വിദ്യാഭ്യാസം
കൊടുങ്ങല്ലൂര്‍ ബോയിസ് ഹൈസ്ക്കൂളില്‍ നിന്നാണ് എസ്.എസ്.എല്‍.സി. പാസ്സായത്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്ക്കേ കോണ്‍ഗ്രസ് ആശയങ്ങളില്‍ ആകൃഷ്ടനായി ഖദര്‍ ധരിക്കുവാന്‍ തുടങ്ങി. മാത്രമല്ല ഗാന്ധിതൊപ്പിയും ധരിച്ചു ഓലക്കുടയും പിടിച്ചാണ് സ്ക്കൂളില്‍ പോകുന്നത്.
മദ്യഷാപ്പുകളും വിദേശ വസ്ത്ര വില്‍പ്പന കടകളും പിക്കറ്റു ചെയ്യുക എന്നതായിരുന്നു കൊടുങ്ങല്ലൂര്‍ ഭാഗത്ത് കോണ്‍ഗ്രസിന്റെ പ്രധാന സമര പരിപാടികള്‍. പിക്കറ്റിംഗിന് സ്ഥിരംവാളന്റിയന്മാര്ക്ക് പുറമെ ഒഴിവുള്ളപ്പോള്വിദ്യാര്ത്ഥികളെ പങ്കെടുപ്പിച്ചിരുന്നു.ഗോപാലകൃഷ്ണമേനോനും പിക്കറ്റിംഗിനുള്ള സന്നദ്ധഭടനായി പേര് കൊടുത്തിരുന്നു. സ്ക്കൂളില്ലാത്ത ദിവസങ്ങളില്‍ രാവിലെ പട്ടണം ചുറ്റി പ്രകടനത്തിലും പങ്കെടുത്തിരുന്നു. ആ ബാല്യകാലത്ത് ജാഥകളില്‍ പങ്കെടുത്തപ്പോള്‍ ചൊല്ലികേട്ട ദേശീയ ഗാനങ്ങള്‍ , സമരവീര്യവും ദേശഭക്തിയും ഉള്ളിലുറപ്പിച്ചു. ആ ഇളം പ്രായത്തില്‍ തന്നെ കള്ളുഷാപ്പ് പിക്കറ്റിങ്ങിലും, നൂല്‍നൂല്‍പ്പിലും,ഖാദിപ്രചരണത്തിലും, അന്നത്തെ മറ്റു കോണ്‍ഗ്രസ്സ് പരിപാടിയിലും പങ്കെടുക്കുവാന്‍ തുടങ്ങി. ശ്രീ. കേശവദേവിന്റെ കൊടുങ്ങല്ലൂര്‍ പ്രസംഗം അദ്ദേഹത്തെ വളരെ ആഴത്തില്‍ സ്വാധീനിച്ചു.
പൊതുപ്രവര്‍ത്തനം
കൊച്ചി രാജ്യപ്രജാ മണ്ഡലം 1941- ജനുവരി 26- തീയതിയാണ് രൂപീകരിക്കപ്പെട്ടത്. തൃശ്ശൂരില്‍ ശ്രീ. നീലകണ്ഠരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് അത് നടന്നത്. കൊച്ചിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരില്‍ പലരും പ്രജാ മണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് വന്നവരാണ്.
പ്രജാ മണ്ഡലത്തിന്റെ സംഘടന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് അതിന്റെ സ്ഥാപക നേതാക്കളിലൊരാളായി മാറി അദ്ദേഹം വില്ലേജുകള്‍ തോറും താലൂക്ക് തോറും സഞ്ചരിച്ച് പൊതുയോഗങ്ങള്‍ നടത്തുകയും പ്രജാ മണ്ഡലത്തിന്റെ പ്രാദേശിക കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. പ്രജാ മണ്ഡലത്തിന്റെ ഒന്നാം വാര്‍ഷികം ഇരിങ്ങാലക്കുടയില്‍ വച്ച് 1942 ജനുവരി ആദ്യ വാരത്തില്‍ നടത്തുവാന്‍ നിശ്ചയിച്ചു ഇരിങ്ങാലക്കുടയില്‍ സമ്മേളനം സംബന്ധിച്ചുള്ള ചുമതല ഇ.ഗോപാലകൃഷ്ണമേനോനായിരുന്നു. പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നേറാന്‍ തുടങ്ങിയപ്പോള്‍ വെപ്രാളം പൂണ്ട അന്നത്തെ വെള്ളക്കാരന് കൊച്ചി ദിവാന് മി.ഡിക്സന് സമ്മേളനം നിരോധിച്ചിരിക്കുന്നതായി പ്രഖ്യാപിച്ചു.
ഭാവിപരിപാടികള്‍ ആലോചിക്കുന്നതിന് വേണ്ടി എറണാകുളത്ത് വച്ച് പ്രജാ മണ്ഡലം പ്രവര്‍ത്തകരുടെ വിപുലമായ ഒരുയോഗം വിളിച്ചുകൂട്ടി. ഗോപാലകൃഷ്ണമേനോനേയും, വി എസ്. മേനോന്, അമ്പാടി ശങ്കരന്‍കുട്ടി മേനോന്, കൊച്ചുമാണി തുടങ്ങിയ പ്രവര്‍ത്തകരെ ഇരിങ്ങാലക്കുടയില്‍ വച്ച് പോലീസ് അറസ്റ്റു ചെയ്തു. ഒരു ദിവസം തൃശ്ശൂര്‍ ലോക്കപ്പില്‍ പാര്‍പ്പിച്ച ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
ഏതാനും ദിവസം കഴിഞ്ഞ് വിയ്യൂര്‍ ജയിലില്‍ നിന്ന് വിട്ടയച്ചു. ഇരിങ്ങാലക്കുടയില്‍ നിരോധന ഉത്തരവിനെ പ്രതിക്ഷേധിച്ച്കൊണ്ട് പ്രസംഗിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി അതി ക്രൂരമായി മര്‍ദ്ദിച്ചു അടുത്ത ദിവസം വിട്ടയച്ചു.
ജയിലില്‍ നിന്ന് പുറത്ത് വന്നു പ്രജാ മണ്ഡലത്തിന്റെ സന്ദേശം ഗ്രാമങ്ങള്‍ തോറും എത്തിക്കുവാന്‍ പ്രയത്നിച്ചു കൊണ്ടിരുന്നു. ഈ അവസരത്തില്‍ കൊച്ചിയിലൊരു രഹസ്യ ഗ്രൂപ്പ് എന്ന നിലയില്‍ പ്രവര്ത്തിച്ച്കൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പത്തിലായി. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകർഷിക്കപ്പെട്ട് , കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി. അതോടെ പ്രജാ മണ്ഡലത്തിലെ സ്ഥാനങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു.
1942- ല്‍ നിയമ വിധേയത്വം കിട്ടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ പരിപാടികള്‍ പ്രചരിപ്പിക്കുന്നതിന് ഘടകങ്ങള്‍ രൂപീകരിച്ചപ്പോള്‍ ഗോപാലകൃഷ്ണമേനോനെ കുന്നംകുള ത്തേയ്ക്ക് നിയോഗിച്ചു.
പൊതുയോഗങ്ങളും ഘോഷയാത്രകളും നിരോധിക്കപെട്ടിരുന്നതുകൊണ്ട് സ്ക്വാഡു പ്രവര്‍ത്തനമാണ് നടത്തിയിരുന്നത്. കുന്നംകുളത്ത് കമ്പിയാണി വ്യവസായം പ്രചാരത്തിലിരുന്നഘട്ടമായിരുന്നു അത്. ദേശാഭിമാനി വാരിക ഓരോ ഫാക്ടറിയിലും പ്രചരിപ്പിച്ചു. ആണി തൊഴിലാളി യൂണിയന് രൂപീകരിച്ചു. തുടര്‍ന്ന് ബീഡി തൊഴിലാളികളെയും സംഘടിപ്പിച്ചു. ചുറ്റുപാടുള്ള ഗ്രാമങ്ങളില്‍ കര്‍ഷക സംഘം ഉണ്ടാക്കുവാനുളള പ്രവര്‍ത്തനം തുടങ്ങി.
1942 - 43 ലെ രണ്ടാം ലോകമഹായുദ്ധത്തിന്റെ മൂര്‍ധന്യകാലത്ത് കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ കൂട്ടുകൃഷി പ്രചരിപ്പിച്ചു.
1945 -ല്‍ കൊച്ചി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂര്‍ നിന്ന് മത്സരിച്ചു, പരാജയപ്പെട്ടു.
1949 ല്‍ ജൂലൈ ഒന്നിന് തിരുവിതാംകൂര്‍ കൊച്ചി നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച് കൊണ്ട് തിരുകൊച്ചി സംസ്ഥാനം രൂപീകരിച്ചപ്പോൾ കൊച്ചി തിരുവിതാംകൂര്‍ നിയമസഭയുടെ സംയോജനം നടന്നു. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പില്‍ മത്സരിച്ച് ജയിച്ചു. കൊടുങ്ങലൂരിലെ ജനങ്ങള്‍ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നല്കി ഗോപാല കൃഷ്ണമേനോനെ ആദ്യത്തെ എം.എല്‍.എ. എന്ന ബഹുമതിക്ക് അര്‍ഹനാക്കി.
നിയമസഭാംഗം
1949 ല്‍ പുതിയതായി രൂപം കൊണ്ട തിരുകൊച്ചി നിയമ സഭയിലെ ഏക കമ്മ്യൂണിസ്റ്റ് സാമാജികന് ഇ.ഗോപാലകൃഷ്ണമേനോനായിരുന്നു. ഒളിവില്‍ കഴിയുന്ന കാലത്താണ് ഈ വിജയം നേടുന്നത്.1948 ലെ തെരഞ്ഞെടുപ്പില്‍ സഖാക്കള്‍ റ്റി.വി. തോമസ്,പി.ടി. പുന്നൂസ്, കെ.ആര്.ഗൗരി തുടങ്ങിയ നേതാക്കള്‍ മൽസരിച്ചെങ്കിലും ആരും ജയിക്കുകയുണ്ടായില്ല.
കല്‍ക്കത്ത തിസീസിന്റെ ആഹ്വാനം അനുസരിച്ച് സായുധ വിപ്ലവത്തിന് ജനങ്ങളെ സജ്ജമാക്കാന്‍ ഒളിവില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രവര്ത്തകന് ബുര്‍ഷ്വാ നിയമ സഭയില്‍ എന്തു ചെയ്യാനാണ്? അതായിരുന്നു അന്ന് പാര്‍ട്ടിയുടെ ചിന്താഗതി. എങ്കിലും അദ്ദേഹം അന്ന് തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രീ. ടി. നാരായണ പിളളയ്ക്ക് ഒളിവില്‍നിന്ന് ഒരു കത്തെഴുതി. തന്റെ പേരിലുളള വാറണ്ട് പിന്‍വലിച്ച് നിയമ സഭയില്‍ പങ്കെടുക്കുവാന്‍ സൗകര്യം നല്‍കണെമന്ന് ആവശ്യപെട്ടു.
അറസ്റ്റും നിയമസഭയില്‍ പോക്കും
1950- മെയ് മാസത്തില്‍ ഒളിവില്‍ കഴിയവെ ഗോപാല കൃഷ്ണമേനോനെ അറസ്റ്റ് ചെയ്തു. കമ്മ്യൂണിസ്റ്റ്കാരുടെ നേരെയുളള പോലീസിന്റെ മര്‍ദ്ദന നടപടികള്‍ ഏറ്റവും ഭീകരമാകുകയും പാര്‍ട്ടിയും, പാര്‍ട്ടിയുടെ നേതൃത്വത്തിലുളള ബഹുജന സംഘടനകളും നിരോധിക്കപ്പെടുകയും ചെയ്ത കാലമായിരുന്നു അത്. ഗോപാല കൃഷ്ണമേനോനോടൊപ്പം സഖാക്കള്‍ കെ.കെ .വാര്യര്‍, ജോര്‍ജ് ചടയം മുറി, സി. ജനാര്ദ്ദനന്,വി.വി നാരായണന് വൈദ്യര് തുടങ്ങി കുറെ സഖാക്കള്‍ കൂടിയുണ്ടായിരുന്നു.
ഗവണ്മെന്റിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന ചെയ്തു വെന്നതായിരുന്നു അവരുടെപേരില്‍ ചുമത്തപ്പെട്ട കുറ്റം ലോക്കപ്പുകളിലും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലുമായി ഒരു വര്‍ഷത്തോളം കഴിച്ചുകൂട്ടി. 1951-മാര്‍ച്ചില്‍ തിരുകൊച്ചി ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ജയില്‍ മോചിതനായി.തിരുകൊച്ചിയില്‍ രാഷ്ട്രീയ സംഭവവികാസങ്ങള്‍ അതിവേഗം ഉണ്ടായികൊണ്ടിരുന്ന സന്ദര്‍ഭമായിരുന്നു അത്. ടി. കെ നാരായണപ്പിളളയുടെ മന്ത്രിസഭ തകര്‍ന്നു. ശ്രീ. സി.കേശവൻ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ ആയിടെയാണ് അധികാരം ഏറ്റെടുത്തത്. ജയിലില്‍ നിന്നും പുറത്തുവന്ന അദ്ദേഹം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് പങ്കെടുത്തു.
കുടുംബ ജീവിതം
ശ്രീ ഇ. ഗോപാലകൃഷ്ണമേനോൻ 1953 - ൽ വിവാഹിതനായി. കുട്ടിക്കാലം മുതൽ പരിചിതയായിരുന്ന സരസ്വതിയമ്മയായിരുന്നു വധു. സരസ്വതിയമ്മയുടെ അച്ഛൻ ഒരു തികഞ്ഞ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. ഒരു കമ്മ്യുണിസ്റ്റ്റ്റുകാരന് മകളെ വിവാഹം ചെയ്തുകൊടുക്കാൻ അദ്ദേഹം സമ്മതിച്ചില്ല. പ്രേമബദ്ധരായിരുന്ന ഗോപാലകൃഷ്ണമേനോനും സരസ്വതിയമ്മയും വീട്ടുകാരുടെ ഏതിർപ്പിനെ മറികടന്ന് വിവാഹിതരകുകയായിരുന്നു. പിന്നീട് വീട്ടുകാർ സഹകരിച്ചു.
ഡോക്ടർ . സരസ്വതിയമ്മ
ശ്രീ ടി.ആർ . അയ്യങ്കാരുടെയും ശ്രീമതി. ജാനകിയമ്മുയുടെയും ഏക മകൾ. 1929 -ൽ ജനനം S.S.L.C ക്ക് കൊച്ചിൻ സ്റ്റേറ്റിൽ 1945 - ൽ ഒന്നാം റാങ്കുകാരിയായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ഒന്നാമതായി Intermediate പാസ്സായി. 1952 - ൽ മദ്രാസ്സ് സ്റ്റാൻലീ മെഡിക്കൽ കോളേജിൽ നിന്നും M.B.B.Sപാസ്സായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ടുവർഷക്കാലം ജോലിനോക്കിയതിനുശേഷം ഡോക്ടർ . സരസ്വതിയമ്മ കേരള ഹെൽത്ത് സർവീസിൽ നിയമിതയായി. മുപ്പതുവർഷക്കാലത്തെ സർവീസിനിടയിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ ജോലിനോക്കി. തൃശൂർ DMO ആയിരുന്നു . ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ഹെൽത്ത് സർവീസിലെ അഡിഷണൽ ഡയറക്ടർ ആയിരുന്നു. ഇപ്പോൾ തൃശൂർ കുടുംബവീട്ടിൽ ജീവിക്കുന്നു.
ശ്രീ. ഇ. ഗോപാലകൃഷ്ണമേനോൻ സരസ്വതിയമ്മ ദമ്പതിൾക്ക് നാലുമക്കളാണ്, മൂന്ന് ആണ്മക്കളും ഒരു മകളും.
1. ഡോക്ടർ. രവീന്ദ്രമേനോൻ
മോസ്കോയിലെ Patrice Lumumba University യിൽ നിന്നും 1982 -ൽ മെഡിക്കൽ ബിരുദം എടുത്തു. റേഡിയോളജിയിൽ ഉന്നത ബിരുദം എടുത്തതിനുശേഷം തൃശൂർ മെഡിക്കൽ കോളേജിൽ ജോലിചെയ്തു . പിന്നീട് റേഡിയോളജിയിൽ തുടർ പഠനത്തിനായി ഇംഗ്ലണ്ടില്‍ പോകുകയും ചെയ്തു. ഇപ്പോൾ ലണ്ടനിൽ റേഡിയോളജിസ്റ്റായി ജോലി നോക്കുന്നു. ഡോക്ടർ . ഗീതയാണ് ഭാര്യ രണ്ടു പേരും ലണ്ടനിൽ ജോലിനോക്കുന്നു. മകൻ പ്രശാന്ത് MBBS പാസ്സായി.
2.ഡോക്ടർ.ഹേമലതപണിക്കർ
തിരുവനതപുരം മെഡിക്കൽ കോളേജിൽ നിന്നും MBBS പാസ്സായി ENT ഉന്നതബിരുദത്തിനു ശേഷം പീടിയാക്ട്രിക്സിൽ ഇംഗ്ലണ്ടില്‍ നിന്നും MRCP എടുത്തു. പിന്നീട് കേരള ഹെൽത്ത് സർവീസിൽ ജോലിനോക്കുകയും ഇപ്പോൾ കൊടുങ്ങല്ലൂരിൽ ഭർത്താവിനോടൊപ്പം സ്വന്തം ഹോസ്പിറ്റലിൽ ജോലിനോക്കുകയും ചെയ്യുന്നു. ഈ ഹോസ്പിറ്റലിന് ഇ. ഗോപാലകൃഷ്ണമേനോൻ മെമ്മോറിയൽ ഹോസ്പിറ്റൽ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത് .
ഭർത്താവ് : ഡോക്ടർ വാസുദേവപണിക്കർ
മക്കൾ : ശ്യംകൃഷ്ണൻ, വിജയകൃഷ്ണൻ .
3.ശ്രീ .രാജേന്ദ്രൻ വളപ്പിൽ
തൃശൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ബിരുദം എടുത്തു. ഇപ്പോൾ കൊച്ചിയിൽ ജോലിനോക്കുന്നു.
ഭാര്യ - ശ്രീമതി അനിത
മക്കൾ - അർജുൻ, അരവിന്ദ്
4. ശ്രീ. രാധാകൃഷ്ണൻ വളപ്പിൽ
തൃശൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും എഞ്ചിനീയറിങ്ങ് ബിരുദം എടുത്തു. ഒരു ഫ്രീലാൻഡ് ഫോട്ടോഗ്രാഫർ ആണ് . ഭാര്യ : ബിന്ദു
പ്രത്യേക വ്യക്തിത്വം
വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും തുറന്ന പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റെ മുഹമുദ്ര. വ്യക്തിപരമായി ആരേയും അധിക്ഷേപിക്കുവാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. ഏറ്റവും സത്യ സന്ധവും മാന്യവുമായ പ്രതികരണങ്ങളായിരുന്നു മറ്റുളളവരോട് അദ്ദേഹം നടത്തിയിരുന്നത്. ഏതെങ്കിലും സ്ഥാനമാനങ്ങള്‍ക്കായി അദ്ദേഹം ശ്രമിച്ചിട്ടില്ല.പക്ഷെ പല ഉന്നത സ്ഥാനങ്ങളും അദ്ദേഹത്തെ തേടി വരികയാണുണ്ടായത് അദ്ദേഹത്തിന്റെ കഴിവിനും ജീവിത ശുദ്ധിക്കും പ്രതിബദ്ധതയ്ക്കുമുളള അംഗീകാരമായിരുന്നു അത്. പാര്‍ട്ടി നേതൃത്വ പദവികളില്‍ ഗോപാലകൃഷ്ണമേനോന്‍ വിരാജിക്കുന്ന കാലത്താണ് 1977 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് അദ്ദേഹം സ്വമേധയാ പിന്മാറിയത്. അതൊരു പിന്‍വാങ്ങലോ കീഴടങ്ങലോ ആയിരുന്നില്ല. മറിച്ച് ഏത് സ്ഥാനമാനങ്ങളെക്കാള്‍ വലുപ്പം ആര്‍ജിതമായി തനിക്കുണ്ടെന്ന ആത്മ ബോധത്തിന്റെ നിദര്‍ശനമായിരുന്നു. ക്രമേണ അദ്ദേഹം പാര്‍ട്ടിയുടെ നേതൃഘടകങ്ങളില്‍ നിന്നു സ്വയം പിന്മാറി മറ്റുളളവര്‍ക്ക് അവസരം നല്കാന് ശ്രമിച്ചു. സ്ഥാനങ്ങളൊന്നുമില്ലെങ്കിലുംഗോപാല കൃഷ്ണമേനോന്റെ മഹത്വം എല്ലാവര്ക്കും ബോധ്യമാവുമായിരുന്നു.
മുതലാളിത്ത കടന്നാക്രമണങ്ങള്‍ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ജീവിതവും ദര്‍ശനങ്ങളും പ്രവര്‍ത്തനങ്ങളും അതിജീവനത്തിനായുളള നമ്മുടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് ഉറപ്പാണ്.